ജി.എസ്.ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: എബ്രഹാം റെൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തിയെന്ന് സംസ്ഥാന ജിഎസ്ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ. നികുതി വെട്ടിപ്പ് തടയുന്നതിൽ കണിശത കൈവന്നിട്ടുണ്ട്. ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിലുള്ള ജി എസ് ടി യുടെ എട്ടാം വാർഷിക ആഘോഷത്തിൽ നികുതി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏത് ഉദ്യോഗസ്ഥൻ വിചാരിച്ചാലും നികുതി ദായകനെ ബുദ്ധിമുട്ടിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് ജി എസ് ടി സംവിധാനം മാറി. മുമ്പ് പല റീഫണ്ടുകളും രണ്ടു വർഷത്തോളം കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. എന്നാലിപ്പോൾ അപേക്ഷിച്ച് പത്ത് ദിവസത്തിനകം റീഫണ്ട് ലഭിക്കുന്ന സാഹചര്യത്തിലേക്ക് എത്തി. സാങ്കേതികത്വത്തിൽ ഊന്നി നികുതി ദായകർക്കു നോട്ടീസ് അയക്കുന്ന സംവിധാനം സംവിധാനം അവസാനിച്ചു. ഇനിമുതൽ നികുതി ദായകർക്ക് ലഭിക്കുന്ന നോട്ടീസിൽ ഓൺലൈനായിട്ടായിരിക്കും ഹിയറിങ് നടത്തുകയെന്നും എബ്രഹാം റെൻ അറിയിച്ചു.

ജി എസ് ടി സംവിധാനം സംസ്ഥാനങ്ങൾക്കു നഷ്ടമുണ്ടാക്കുമെന്ന ആശങ്ക ശരിവെക്കുന്നതാണ് ഇപ്പോഴത്തെ കണക്കുകളെന്നു ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. കെ ജെ ജോസഫ് പറഞ്ഞു ജി എസ് ടി പൂർണ്ണ തോതിൽ സംസ്ഥാനത്ത് ആയിട്ടില്ല എന്നത് സർക്കാരിനെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിൽ ആക്കുന്നതാണെന്ന് ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ എൻ പുരം ശിവകുമാർ പറഞ്ഞു.പലരും നികുതി വെട്ടിപ്പിൽ കുടുങ്ങിയിട്ടുണ്ടെങ്കിലും അസോസിയേഷനിലെ ഒരാൾ പോലും ഇതിൽ ഉൾപ്പെട്ടിട്ടില്ല എന്നത് അഭിമാനകരമാണ്. ജനറൽ സെക്രട്ടറി കെ രവീന്ദ്രൻ, ട്രഷറർ ഇ കെ ബഷീർ, കോൺഫെഡറേഷൻ ഓഫ് ട്രേഡ് കേരള സംസ്ഥാന പ്രസിഡന്റ് വെങ്കിട്ട രാമയ്യർ എന്നിവർ സംസാരിച്ചു.

Share this post: