2012-18, 18-19, 19-20 വർഷങ്ങളിലെ ജി.എസ്.ടി. 73 വകുപ്പ് പ്രകാരമുള്ള കുടിശ്ശികകൾ പലിശയും പിഴയുമില്ലാതെ തീർക്കുവാൻ ആംനെസ്റ്റി സ്കീമിലൂടെ ലഭിച്ച അവസരം കരാറുകാരടക്കമുള്ള ഡീലർ മാർക്ക് വലിയ സഹായമായിരുന്നു. മാർച്ച് മാസത്തിലെ തിരക്കും ട്രഷറി നിയന്ത്രണവും മൂലം കുറച്ച് കരാറുകാർക്കെങ്കിലും ആംനെസ്റ്റി സ്കീമിന്റെ ഗുണഭോക്താക്കളാകാൻ സാധിച്ചില്ല. 2020-21, മുതലുള്ള വർഷങ്ങളിലെ കുടിശ്ശികകൾക്കും സമാന രീതിയിലുള്ള സ്കീം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം ഇപ്പോൾ ഗുണഭോക്താക്കളാകാൻ കഴിയാതിരുന്ന ഡീലർമാർക്ക് കൂടി സ്കീം പ്രയോജനപ്പെടുത്തുവാൻ അവസരം നൽകേണ്ടതാണ്.
2025 ഏപ്രിൽ മുതൽ ജി.എസ്. ടി യുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വീണ്ടും കർശനമാകുകയാണ്. ഇവോയ്സ് നൽകാൻ കരാറുകാർ തയ്യാറാകണം. അത് ഉൾപ്പെടുത്തി റിട്ടേൺ ഫയൽ ചെയ്യാൻ അവാർഡർമാരും തയ്യാറാകണം. വീഴ്ച വന്നാൽ കനത്ത പിഴയും പിഴ പലിശയും ബാധകമാകും. സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ തൽസംബന്ധമായ പത്രക്കുറിപ്പ് അനുബന്ധമായി ചേർത്തിട്ടുണ്ട്. കരാറുകാരും അവാർഡർമാരും പത്രക്കുറിപ്പ് ശരിക്കും പഠിക്കണം. ബിൽ തുകയോടൊപ്പം ജി.എസ്.ടി വിഹിതം കൈപ്പറ്റിയ കരാറുകാരിൽ ചിലരെങ്കിലും നികുതി അടയ്ക്കാതിരുന്നതായി ഓഡിറ്റിംഗിൽ വ്യക്തമായിട്ടുണ്ട്. അതീവ ഗുരുതരമായ ഈ കുറ്റം ആരും തുടരരുത്.
പണി പൂർത്തിയായി ഒരു മാസത്തിനുള്ളിൽ ഓരോ പണിയുടെയും ജി.എസ്.ടി വിഹിതം പൂർണ്ണമായി അടയ്ക്കാൻ എല്ലാ കരാറുകാരും ശ്രദ്ധിക്കണം.
എ.എൻ പൂരം ശിവകുമാർ
സംസ്ഥാന പ്രസിഡന്റ്,
ടാക്സ് കൺസൾട്ടൻസ് അസോസിയേഷൻ, കേരളം.