നിർമ്മാണ നിർവ്വഹണവും ഗതാഗത മാനേജ്‌മെൻ്റും.

തിരുവനന്തപുരം: തൃപ്പൂണിത്തുറയ്ക്ക് സമീപം നിർമ്മാണത്തിലിരുന്ന പാലത്തിൽ നിന്നും ബൈക്ക് താഴെ വീണതും ഒരാൾ മരണമടഞ്ഞതും നിർമ്മാണ കാലഘട്ടത്തിൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളും ഗതാഗത നിയന്ത്രണങ്ങളും വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. ഓവർസീയർ മുതൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ വരെയുള്ള ജീവനക്കാരെയും കരാറുകാരനെയും പ്രതിയാക്കി നരഹത്യയ്ക്കു് കേസ്സെടുത്തു. ജീവനക്കാരെ സസ്പെൻൻഡും ചെയ്തു. അപകടം നടന്ന ദിവസം രാവിലെ 8.30 ന് തന്നെ അസിസ്റ്റൻറ് എഞ്ചിനീയറും ഓവർസീയറും സൈറ്റിൽ വന്നുവെന്നും രാത്രി 9 മണിക്ക് കോൺക്കറ്റിംഗ് അവസാനിച്ചതിനു ശേഷം കോഷൻ ടേപ്പ്, ബാരൽ, ബോർഡ് എന്നിവ വയ്പ്പിച്ചതിനു ശേഷമാണ്, അവർ മടങ്ങിയതെന്നും പറയപ്പെടുന്നു.
വെളുപ്പിന് 3 മണിയോടു കൂടി അപകടം സംഭവിച്ചു. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ മാത്രമെ സത്യം പുറത്തു വരൂ.

നിർമ്മാണ നിർവ്വഹണ കാലയളവിൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ചുള്ള കേരള പൊതുമരാമത്ത് മാന്വലിലെ വ്യവസ്ഥകളും ഗതാഗത മാനേജ്മെൻ്റ് സംബന്ധിച്ച ഇന്ത്യൻ റോഡ് കോൺഗ്രസിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങളും അടങ്കലുകൾ തയ്യാറാക്കുന്ന എഞ്ചിനീയറന്മാരും പ്രവർത്തികൾ ഏറ്റെടുക്കുന്ന കരാറുകാരും അനുസരിക്കാൻ ബാദ്ധ്യസ്ഥരാണ്. എന്നാൽ അവ വ്യാപകമായി ലംഘിക്കപ്പെടുന്നുവെന്നതാണു് യാഥാർത്ഥ്യം. പൊതുമരാമത്ത് ഭരണ വിഭാഗം ചീഫ് എഞ്ചിനീയറുടെ 8-6-2022 ലെ സർക്കുലർ ഇതിന് തെളിവാണ്. അതിൽ പറയുന്ന നിർദ്ദേശങ്ങളൊന്നും പുതിയവയല്ല. അവയെങ്കിലും നടപ്പാക്കാൻ അസോസിയേഷൻ ഓഫ് എഞ്ചിനിയേഴ്സും മുൻകൈ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൻ്റെ 672 കോടി രൂപയുടെ പുനരുദ്ധാരണ കരാറിൽ നിർമ്മാണ കാലയളവിലെ ഗതാഗത മാനേജ്മെൻറിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ULC C, അവ അവഗണിക്കുകയും ജനങ്ങളെ ദുരിതത്തിലാക്കുകയും ചെയതു. പൊതുമരാമത്ത് മാന്വലിലെയും IRC യുടെയും വ്യവസ്ഥകൾ ലംഘിക്കപ്പെട്ടു. ഹൈക്കോടതിയിൽ നിന്നും വിധി സമ്പാദിച്ചതുകൊണ്ടാണ് പരിമിത തോതിലെങ്കിലും ഇപ്പോൾ ജനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്നത്. കഴിയുമെങ്കിൽ അസോസിയേഷൻ ഓഫ് എഞ്ചിനീയേഴ്സും ചീഫ് എഞ്ചിനീയർ ജനറൽ അഡ്മിനിസ്ട്രേഷനും ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ സുരക്ഷാ നടപടികളും ഗതാഗത മാനേജുമെൻ്റും കരാർ വ്യവസ്ഥ പ്രകാരമാണോ എന്ന് പരിശോധിക്കുക, പ്രതികരിക്കുക. എഞ്ചിനീയറിംഗ്സർവ്വെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ എഞ്ചിനീയറിംഗ് തത്വങ്ങളും അംഗീകൃത മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച് രൂപകല്പനകളും അടങ്കലുകളും തയ്യാറാക്കാൻ എഞ്ചിനീയറന്മാർ തയ്യാറാകണം.

ആവശ്യമായ എല്ലാം പ്രൊവിഷനുകളും നൽകി സാങ്കേതിക പൂർണ്ണത ഉറപ്പു വരുത്തി മാത്രം അടങ്കലുകൾ തയ്യാറാക്കേണ്ടതിൻ്റെ ആവശ്യകത രാഷ്ടീയ നേതാക്കളെയും പൊതുജനങ്ങളെയും ബോദ്ധ്യപ്പെടുത്തേണ്ട ബാധ്യതയും എഞ്ചിനീയർമാർക്കു മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *