Kerala finance minister K N Balagopal holds discussions with contractors' associations

ധനമന്ത്രി ബാലഗോപാല്‍ കരാറുകാരുടെ ഏകോപന സമിതി ഭാരവാഹികളുമായി ചര്‍ച്ച നടത്തി

കെ.അനില്‍കുമാര്‍

തിരുവനന്തപുരം, ഏപ്രില്‍ 21. സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതി ഭാരവാഹികളുമായി അദ്ദേഹത്തിന്റെ ചേംബറില്‍ ചര്‍ച്ച നടത്തി.

പെട്രോള്‍-ഡീസല്‍ വിലകള്‍ നിയന്ത്രണാതീതമായി വര്‍ദ്ധിക്കുന്നതും വന്‍കിട ഉല്‍പ്പാദകര്‍ സംഘം ചേര്‍ന്ന് നിര്‍മ്മാണ വസ്തുക്കളുടെ വിലകള്‍ വര്‍ദ്ധിപ്പിക്കുന്നതും മൂലം നിര്‍മ്മാണ പ്രവര്‍ത്തികളുടെ നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ഭാരവാഹികള്‍ മന്ത്രിയെ അറിയിച്ചു.

ബിറ്റുമിന്‍ (ടാര്‍ ) വിലവ്യത്യാസം നല്‍കാനായി കേരള സര്‍ക്കാര്‍ നാല് ഉത്തരവുകള്‍ ഇറക്കിയെങ്കിലും ഉദ്യോസ്ഥര്‍ നടപ്പാക്കുന്നില്ല. സിമന്റ് സ്റ്റീല്‍, പൈപ്പുകള്‍, ഇലക്ട്രിക്കല്‍ -പ്ലംബിംഗ് ഇനങ്ങള്‍, ക്വാറി- ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ വിലകളിലും വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ എല്ലാ പ്രവര്‍ത്തികള്‍ക്കും മുന്‍കാല പ്രാബല്യത്തോടു കൂടി വിലവ്യതിയാന വ്യവസ്ഥ നടപ്പാക്കുകയും അടിയന്തിരമായി നഷ്ടപരിഹാരം നല്‍കുകയും ചെയ്യാതെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തികള്‍ കരാറുകാര്‍ക്ക് പൂര്‍ത്തിയാക്കാനാവില്ല. ഏകോപന സമിതി പ്രതിനിധികളായ കെ.ജെ.വര്‍ഗീസ് (വര്‍ക്കിംഗ് പ്രസിഡന്റ്) വര്‍ഗീസ് കണ്ണമ്പള്ളി (കണ്‍വീനര്‍) രാജേഷ് മാത്യൂ (ട്രഷറര്‍) നജീബ് മണ്ണേല്‍ ( ബില്‍ഡേഴ്‌സ് അസോസിയേഷന്‍ സ്റ്റേറ്റ് ചെയര്‍മാന്‍), കെ.എം.അക്ബര്‍, പി.വി.കൃഷ്ണന്‍, പോള്‍ ടി മാത്യു, കെ.അനില്‍കുമാര്‍, ആര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ധനമന്തിയുമായി സംസാരിച്ചതു്.

2017 ജൂലൈ 1-ന് മുന്‍പ് ടെണ്ടര്‍ ചെയ്ത പ്രവര്‍ത്തികളില്‍ നാല് ശതമാനം കോമ്പൗണ്ടിംഗ് നിരക്കിന് പകരം ജി.എസ്.ടി അടയ്‌ക്കേണ്ടി വന്ന കരാറുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ധനവകുപ്പ് ഉത്തരവിറക്കിയെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. 2022 ജനുവരി 1 മുതല്‍ ബോര്‍ഡുകള്‍, അതോരിറ്റികള്‍ കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയില്‍ ജി. എസ്. ടി 18 ശതമാനമായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഇതുമൂലം കരാറുകാര്‍ക്കു ണ്ടായിരിക്കുന്ന നഷ്ടം നികത്താന്‍ ആറ് ശതമാനം തുക അധികമായി ഓരോ ബില്ലിനോടൊപ്പവും നല്‍കണം.

ഇലക്ട്രിക്കല്‍ കരാറുകാരെ പൂര്‍ണ്ണമായി ഒഴിവാക്കുന്ന രീതിയിലാണ് കോമ്പസിറ്റ് ടെണ്ടര്‍ നടപ്പാക്കുന്നത്. ഇലക്ട്രിക്കല്‍ കരാറുകാര്‍ക്കും ടെണ്ടറില്‍ പങ്കെടുക്കാന്‍ കഴിയുന്ന സ്ഥിതി ഉണ്ടാക്കണം. ഏകോപന സമിതി നല്‍കിയിട്ടുള്ള നിവേദനത്തിലെ മറ്റ് ആവശ്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്യുന്നതിനും അനുകൂല തീരുമാനങ്ങള്‍ എടുക്കുന്ന തിനും മന്ത്രിമാര്‍, സെക്രട്ടറിമാര്‍, ചീഫ് എഞ്ചിനീയറന്മാര്‍ എന്നിവരുടെ യോഗം വിളിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഇതിനോടകം ഇറങ്ങിയിട്ടുള്ള ഉത്തരവുകള്‍ നടപ്പാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കാമെന്ന് ധനമന്ത്രി ഉറപ്പുനല്‍കി. ഏകോപന സമിതി ഉന്നയിച്ച് മറ്റ് ആവശ്യങ്ങള്‍ ബന്ധപ്പെട്ട മന്ത്രിമാരുമായി ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.

One Reply to “ധനമന്ത്രി ബാലഗോപാല്‍ കരാറുകാരുടെ ഏകോപന സമിതി ഭാരവാഹികളുമായി ചര്‍ച്ച നടത്തി”

  1. റൂസ ഫണ്ട് രണ്ടാം ഗുഡ്‌ 6 മാസം ആയി പെന്റിങ്ങിൽ ആണ് എന്ത് എങ്കിലും ചെയ്യാൻ സാധിക്കുമോ

Leave a Reply

Your email address will not be published. Required fields are marked *