കേരളത്തിനു പുറത്തേയ്ക്കുള്ള കുട്ടികളുടെ ഒഴുക്ക് തടയാനും നാട്ടിൽ തന്നെ നല്ല വിദ്യാഭ്യാസം അവർക്ക് നൽകാനുമാണ് , സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ വാരിക്കോരി അനുവദിച്ചത്. ഇന്നിപ്പോൾ ഒഴുക്ക് പ്രളയമായി. പുതിയ എഞ്ചിനീയറിംഗ് കോളേജുകളിൽ മാത്രമല്ല പഴയ കലാലയങ്ങളിൽ പോലും വേണ്ടത്ര കുട്ടികളെ കിട്ടാനില്ല.
ജീവിത മത്സരത്തിന്റെ കാർക്കശ്യം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ , പൊരുതി ജയിക്കാനാവശ്യമായ കരുത്താണ് ഓരോ വിദ്യാർത്ഥിക്കും ആവശ്യമായിട്ടുള്ളത്. അതിന് പര്യാപ്തമായ വിദ്യാഭ്യാസം എവിടെ നിന്നു ലഭിക്കും എന്നതാണ് കുട്ടികളെയും അവരുടെ രക്ഷാകർത്താക്കളെയും അലട്ടുന്ന പ്രശ്നം. തറവാട് വിറ്റു പോലും കുട്ടികളുടെ വിദ്യാഭ്യാസത്തിന് പണം മുടക്കാൻ രക്ഷാകർത്താക്കാൾ തയ്യാറാകുന്ന കാലമാണിത്.
സ്വകാര്യ എഞ്ചിനീയറിംഗ് കോളേജളുടെ മാതൃകയിൽ, ഏതാനും സ്വകാര്യ സർവ്വകലാശാലകൾ കൂടി സ്ഥാപിക്കുന്നതു കൊണ്ട് എന്തു പ്രയോജനമെന്ന് ചിന്തിക്കണം. വിദേശത്തുനിന്നു പോലും അതിവിദഗ്ദരായ
അദ്ധ്യാപകരെയും സമർത്ഥരായ കുട്ടികളെയും ആകർഷിക്കാൻ കഴിയുന്ന സർവ്വകലാശാലകളാണ് കാലഘട്ടത്തിന്റെ ആവശ്യം. കുട്ടികളുടെ ഫീസു കൊണ്ടു മാത്രം ഒരു സർവ്വകലാശാലയ്ക്കും നിലനില്ക്കാനാവില്ല.
ഗവേഷണ ഫലങ്ങൾ, സമൂഹത്തിന് പ്രയോജനപ്പെടുത്തിയാൽ ഫണ്ട് സമാഹരണം സാദ്ധ്യമാകും. ഗുണമേന്മ പണയപ്പെടുത്തി “സാമൂഹ്യ പ്രതിബന്ധത” കൈവരിക്കാൻ കഴിയില്ല.
സംഗതി സ്വകാര്യമാണെങ്കിലും ഗുണമേന്മയിൽ ഒത്തുതീർപ്പിന് തയ്യാറാകുന്ന സർവ്വകലാശാലകൾ സമൂഹത്തിന് ബാധ്യതയാകും. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കുമെന്നുള്ള പ്രഖ്യാപനങ്ങൾ, സാർത്ഥക മാകണമെങ്കിൽ, ലോകത്തെ ഏറ്റവും മികച്ച സർവ്വകലാശാലകളുടെ മാതൃക ഉൾക്കൊള്ളണം.
നമ്മുടെ കാഴ്ചപ്പാടുകളിലും നിയമങ്ങളിലും തദനുസൃതമായ മാറ്റം അനിവാര്യം.
വർഗീസ് കണ്ണമ്പള്ളി.
ഒന്നിനും ഒരു തീർച്ചയില്ലാതെ, സർവകലാശാലയിലെ ഓഫീസിലെ ഒരു മേശയിൽ നിന്ന് അപ്പുറത്തെ മേശയിലുള്ള ആൾക്കാരുമായി ഏകോപനമില്ലാതെ അനന്തമായി നീളുന്ന പരീക്ഷകളും താളം തെറ്റിയുള്ള പരീക്ഷാ കലണ്ടറുകളും വിദ്യാർത്ഥികളെയും മാതാപിതാക്കളെയും നിലവിൽ നമ്മുടെ സർവ്വകലാശാലയിൽ നിന്നും അകറ്റുന്നു. ഡിഗ്രി വിദ്യാർത്ഥികൾ മൂന്നു സെമസ്റ്റർ പരീക്ഷകൾ മൂന്നാം വർഷം 10 മാസത്തിൽ തീർക്കുന്നു. എങ്ങനെ ഗുണമേന്മ ഉറപ്പുവരുത്താൻ പറ്റും. സ്വകാര്യ സർവ്വകലാശാലകളും ഇതുപോലായാൽ അവിടെയും വിദ്യാർഥികൾ പോകില്ല . അതുകൊണ്ട് മത്സരം വരട്ട്, നല്ലത് തെരഞ്ഞെടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും കിട്ടുമെന്നു പ്രതീകിക്കാം
നന്ദി