Kerala Government Contractors to strike on May 7

ഗവണ്‍മെന്റ് കരാറുകാര്‍ മേയ് 7ന് പണികള്‍ മുടക്കുന്നു

വര്‍ഗീസ് കണ്ണമ്പള്ളി, കണ്‍വീനര്‍
ഗവ. കോണ്‍ട്രാക്ടേഴ്‌സ് സംസ്ഥാന ഏകോപന സമിതി
(9447115696)


തിരുവനന്തപുരം, മെയ് 1. കരാര്‍ തുകകള്‍ അപ്രസക്തമാക്കുന്ന വിധം നിര്‍മ്മാണ ചെലവുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ,ഏറ്റെടുത്ത പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനോ പുതിയ പ്രവര്‍ത്തികള്‍ ഏറ്റെടുക്കാനോ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും അതിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനു വേണ്ടി കരാറുകാര്‍ മേയ് 7ന് പണികള്‍ നിറുത്തുന്നതാണെന്നും കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതി.

ധനമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവരുമായി ഏകോപന സമിതി നേതാക്കളായ വി.കെ.സി.മമ്മദ് കോയ എക്‌സ് എം.എല്‍.എ, അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ ,നജീബ് മണ്ണേല്‍, വര്‍ഗീസ് കണ്ണമ്പള്ളി തുടങ്ങിയവര്‍ ചര്‍ച്ച നടത്തിയിരുന്നു. വളരെ അനുഭാവപൂര്‍വ്വമായ സമീപനമാണ് മന്ത്രിമാര്‍ സ്വീകരിച്ചത്. ഏപ്രില്‍ മാസത്തിലെങ്കിലും തല്‍സംബന്ധമായ ഉത്തരവുകള്‍ ഇറക്കുമെന്നാണ് ഭാരവാഹികള്‍ പ്രതീക്ഷിച്ചത്.എന്നാല്‍ ഉദ്യോഗസ്ഥ തലത്തില്‍ നടപടികളൊന്നും ഉണ്ടാകുന്നില്ല.

ടാറിന് അനുവദിച്ച നഷ്ടപരിഹാരം പോലും കരാറുകാര്‍ക്ക് ലഭിക്കുന്നില്ല. സിമന്റ്, സ്റ്റീല്‍, പൈപ്പുകള്‍ തുടങ്ങിയവയുടെ നഷ്ടപരിഹാരത്തിന് ഉത്തരവുകള്‍ പോലും ഇറക്കുന്നില്ല. 2017-ല്‍ ജി.എസ് .ടി നടപ്പാക്കിയപ്പോള്‍ കരാറുകാര്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ധനവകുപ്പ് ഉത്തരവിറക്കിയിട്ടും ഇതുവരെ നടപ്പാക്കിയിട്ടില്ല. 2022 ജനുവരി മുതല്‍ അതോറിറ്റികള്‍, ബോര്‍ഡുകള്‍ ,കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തികളിന്മേലുള്ള ജി.എസ് .ടി 12-ല്‍ നിന്നും18 ശതമാനമാക്കിയപ്പോഴും കരാറുകാര്‍ക്ക് വലിയ നഷ്ടമുണ്ടായി. അടങ്കല്‍ തുകയുടെ ആറ് ശതമാനമാണ് കരാറുകാര്‍ക്ക് നഷ്ടപ്പെടുന്നത്. അത് പരിഹരിച്ചു നല്‍കാനുള്ള നടപടിയും ഉണ്ടാകുന്നില്ല.

വിപണിയെ ആശ്രയിച്ച് പെട്രോള്‍-ഡീസല്‍ വിലകള്‍ മാറുന്ന സാഹചര്യത്തില്‍ വിപണി വിലകളുടെ അടിസ്ഥാനത്തില്‍ കരാര്‍ തുകകളും മാറ്റുന്ന വിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളിലും മുന്‍ കാല പ്രാബല്യത്തോടു കൂടി ഏര്‍പ്പെടുത്തണമെന്നതാണു് കരാറുകാരുടെ പ്രധാന ആവശ്യം. ഇപ്പോഴും 2018ലെ ഡല്‍ഹി ഷെഡ്യൂള്‍ നിരക്കുകളിലാണ് കേരളത്തില്‍ അടങ്കലുകള്‍ തയ്യാറാക്കുന്നത്.ഇവ വിപണി നിരക്കുകളെക്കാള്‍ വളരെ കുറവാണ്. അതിനാല്‍ 2021 ലെ നിരക്കുകളെങ്കിലും ഉപയോഗിക്കണമെന്നും ഏകോപന സമിതി ആവശ്യപ്പെടുന്നു. ഏകോപന സമിതി സമര്‍പ്പിച്ച 21 ഇന അവകാശ രേഖയില്‍ അനുകൂല നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിന് നിര്‍ബന്ധിതരാകും.


Leave a Reply

Your email address will not be published. Required fields are marked *