നഷ്ടപരിഹാരം ആവശ്യപ്പെട്ട് കരാറുകാർ.

എല്ലാ കരാറുകാരും അവാർഡർമാർക്ക് കത്തെഴുതണമെന്ന് നിർദ്ദേശം.

കെ.അനിൽകുമാർ, വികാസ്മൂദ്ര, തിരുവനന്തപുരം.

നിർമ്മാണ വസ്തുക്കൾ, കൂലിനിരക്കുകൾ, ട്രാൻസ്‌പോർട്ടിംഗ് ചാർജ്ജുകൾ എന്നിവയുടെ അസാധാരണ വില വർദ്ധനവ് മൂലം നിലവിലുള്ള പ്രവർത്തികൾ  നഷ്ടംകൂടാതെ പൂർത്തിയാക്കാനോ പുതിയവ ഏറ്റെടുക്കാനോ സാദ്ധ്യമാകാത്ത സ്ഥിതിയിലാണ് കരാറുകാരെന്ന് കെ.ജി. സി. എ സംസ്ഥാന ജനറൽ സെക്രട്ടറി വി.ഹരിദാസ്, വാട്ടർ അതോരിറ്റി കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് ജോൺ, ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ.രാധാകൃഷ്ണൻ, പി.എം.ജി.എസ് വൈ കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി. എൽ റഷീദ്, എൽ.എസ്.ജി.ഡി കോൺട്രാക്ടേഴ്സ് അസോസിയേഷൻ കൺവീനർ ഷാജി ഇലവത്തിൽ എന്നിവർ അറിയിച്ചു. പെട്രോൾ-ഡീസൽ വില വർദ്ധനയും ഉല്‍പാദകർ സംഘം ചേർന്നു് ഏകപക്ഷീയമായി വില വർദ്ധിപ്പിക്കുന്നതുമാണു് പ്രതിസന്ധിയുടെ പ്രധാന കാരണം.

ടെണ്ടറിനു ശേഷം ഓരോ പ്രവർത്തിയുടെയും പ്രതീക്ഷിത നിർമ്മാണ ചെലവിലുണ്ടായ യഥാർത്ഥ വർധന അവാർഡർമാരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും ബോദ്ധ്യപ്പെടുത്തുവാൻ കരാറുകാർ തയ്യാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

ടെണ്ടർ തീയതിയിലെ വിപണി നിരക്കുകളും ഇപ്പോഴത്തെ വിപണി നിരക്കുകളും ഉൾക്കൊള്ളിച്ച് എത്രയും വേഗം എല്ലാ കരാറുകാരും തങ്ങളുടെ അവാർഡർമാർക്ക് കത്തുകളെഴുതണം. പകർപ്പുകൾ കേന്ദ്ര-സംസ്ഥാന മന്ത്രിമാർക്കും നൽകണം.

അടങ്കൽ തുകയോ പൂർത്തിയാക്കൽ കാലാവധിയോ കണക്കിലെടുക്കാതെ എല്ലാ പ്രവർത്തികൾക്കും വില വ്യതിയാന വ്യവസ്ഥ ഏർപ്പെടുത്താതെ കരാർ പണി മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല. ബിറ്റുമിൻ്റ വില വർദ്ധനയ്ക്ക് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ പല ഉത്തരവുകൾ നൽകിയിട്ടും കരാറുകാർക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല.

നിർമ്മാണ വസ്തുക്കളുടെ വിലകൾ, കൂലികൾ തുടങ്ങിയവയുടെ ഓരോ മാസത്തെയും ശരാശരി ക്രോഡീകരിക്കുവാൻ പൊതുമരാമത്ത് വകുപ്പ് സ്ഥിരം സംവിധാനം ഏർപ്പെടുത്തണം. ടെണ്ടർ നടന്ന മാസത്തിലെ നിരക്കുകളും ഇടപാടുകൾ നടന്ന മാസത്തിലെ നിരക്കുകളും അടിസ്ഥാനമാക്കി വേണം വില വ്യതിയാന വ്യവസ്ഥ നടപ്പാക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *