നിര്‍മാണ മേഖലയിലെ പ്രതിസന്ധിക്കു പരിഹാരം തേടി കെജിസിഎ നിയമസഭാമാര്‍ച്ച്

കേരളത്തിലെ നിര്‍മ്മാണമേഖലയുടെ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസ്സോസിയേഷന്‍ ഈ മാസം 10ാം തീയതി നിയമസഭാമാര്‍ച്ച് നടത്തും.
നിര്‍മ്മാണ മേഖലയിലെ പ്രമുഖ സംഘടനകളായ ബില്‍ഡേഴ്‌സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ, കേരള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേഴ്‌സ് അസ്സോസിയേഷന്‍, കേരള വാട്ടര്‍ അതോറിറ്റി കോണ്‍ട്രാക്ടേഴ്‌സ് അസ്സോസിയേഷന്‍ എന്നിവരും മാര്‍ച്ചില്‍ പങ്കെടുക്കും. തിരുവനന്തപുരം ജലഭവനു സമീപം രാവിലെ പത്തുമണിയോടെ ആരംഭിക്കുന്ന മാര്‍ച്ച് നിയമസഭാകവാടത്തിനു മുമ്പിലെത്തുമ്പോള്‍ ജനപ്രതിനിധികളും, സംരഭക സംഘടനാ നേതാക്കളും മാര്‍ച്ചിനെ അഭിസംബോധന ചെയ്യും.

നിര്‍മ്മാണ സാമഗ്രികളുടെ കുത്തനെയുള്ള വിലക്കയറ്റമുള്‍പ്പടെ നിരവധി കാരണങ്ങളാല്‍ കേരളത്തിലെ നിര്‍മ്മാണ മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് കെജിസിഎ സംസ്ഥാന പ്രസിഡന്റ് ശ്രീ വര്‍ഗ്ഗീസ് കണ്ണമ്പള്ളി ചൂണ്ടിക്കാണിച്ചു. സര്‍ക്കാര്‍ കരാര്‍ ഉറപ്പിക്കുമ്പോഴുള്ള നിര്‍മ്മാണ സാമഗ്രികളുടെ വില മാസങ്ങള്‍ക്കുള്ളില്‍ കുതിച്ചുയരുന്ന അസാധാരണമായ സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. കടുത്ത നഷ്ടം സഹിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കരാറുകാര്‍ ബുദ്ധിമുട്ടുകയാണ്. വില വ്യതിയാന വ്യവസ്ഥ മുന്‍കാല പ്രാബല്യത്തോടെ കരാറുകളിലുള്‍പ്പെടുത്തുക മാത്രമാണ് ഇതിനൊരു പോംവഴി, ശ്രീ കണ്ണമ്പള്ളി പറഞ്ഞു. നിര്‍മ്മാണ സാമഗ്രികളുടെ വില അഞ്ചു ശതമാനത്തിലധികം ഉയരുകയോ താഴുകയോ ചെയ്താല്‍ അതനുസരിച്ചുള്ള ഏറ്റക്കുറച്ചിലുകള്‍ തുകകളില്‍ വരുത്തണം. ഇത് കരാറുകാര്‍ക്കും, സര്‍ക്കാരിനും ഒരു പോലെ പ്രയോജനം ചെയ്യും കണ്ണമ്പിള്ളി പറഞ്ഞു.

കരാറുകാരുടേതല്ലാത്ത കാരണങ്ങളാല്‍ ഉണ്ടാകുന്ന പ്രവര്‍ത്തിവൈകല്യങ്ങള്‍ക്ക് കരാറുകാരെ പഴിക്കുന്ന സ്ഥിതി മാറണമെന്ന് ശ്രീ കണ്ണമ്പള്ളി ആവശ്യപ്പെട്ടു. സാങ്കേതിക പൂര്‍ണ്ണതയില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തികളെ കരാറുകാരുടെ വൈകല്യ ബാധ്യതയില്‍ നിന്നും ഒഴിവാക്കണം. ശാസ്ത്രീയ സര്‍വ്വേ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ സാങ്കേതിക പൂര്‍ണ്ണതയുള്ള രൂപകല്പനകളും, അടങ്കലുടകളും തയ്യാറാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം കൊടുക്കണം. വേണ്ടത്ര പഠനം നടത്താതെ തയ്യാറാക്കുകയും അംഗീകാരം കൊടുക്കുകയും ചെയ്യപ്പെടുന്ന നിര്‍മ്മാണങ്ങള്‍ തകരുമ്പോള്‍ കുറ്റം കരാറുകാരടെ തലയില്‍വെച്ച് ഉത്തരവാദപ്പെട്ടവര്‍ കൈകഴുകുന്ന ഇപ്പോഴത്തെ പതിവ് മാറിയേ പറ്റൂ. ചെറുകിട ഇടത്തരം കരാറുകാരുടെ തൊഴില്‍ലഭ്യത ഉറപ്പുവരുത്തി അടങ്കലുകള്‍ ക്രമീകരിക്കുക, എല്ലാ കരാറുകാര്‍ക്കും തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുക, 2021 ലെ ഡിഎസ്ആര്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും കെജിസിഎ ഉന്നയിച്ചു.

കരാറുകാരുടെ മാത്രമല്ല മൊത്തം സമൂഹത്തിന്റെയും ഉന്നമനമാണ് കൊജിസിഎ ലക്ഷ്യം വയ്ക്കുന്നത് എന്ന് ശ്രീ കണ്ണമ്പള്ളി പറഞ്ഞു. പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധന നിയന്ത്രിക്കാന്‍ ഇവയ്ക്ക് ജിഎസ്ടി നിരക്കുകള്‍ ബാധകമാക്കുക, ജിഎസ്ടി പിരിച്ചെടുത്ത ശേഷം സര്‍ക്കാരിലടയ്ക്കാത്ത വ്യപാരികളെയും, സ്ഥാപനങ്ങളെയും ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും കെജിസിഎ ഉന്നയിച്ചു.

2 Replies to “നിര്‍മാണ മേഖലയിലെ പ്രതിസന്ധിക്കു പരിഹാരം തേടി കെജിസിഎ നിയമസഭാമാര്‍ച്ച്”

  1. ഗവണ്മെന്റ് കരാർ മേഖല നേരിടുന്ന പ്രശനങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള ശ്രീ വർഗ്ഗീസ് കണ്ണംപള്ളിയുടെ ശ്രമങ്ങൾ അഭിനന്ദിനീയമാണ്. ഈ പുതിയ തുടക്കത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *